കെ എസ് ആർ ടി സി ബസിൽ മോഷണശ്രമം നടത്തിയ രണ്ട് നാടോടി സ്ത്രീകളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5 ന് കൊട്ടാരക്കര ഭാഗത്തുനിന്നും പന്തളത്തേക്കുവന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ സ്വദേശിനി അഞ്ജലി(20)യാണ് മോഷണശ്രമത്തിന് വിധേയയായത്.
കൊട്ടാരക്കരയിൽ നിന്നും ബസ്സിൽ കയറി പടനിലത്തുള്ള ബന്ധുവീട്ടിലേക്ക് പോകാൻ പന്തളം മുനിസിപ്പാലിറ്റിക്ക് സമീപം ബസ്സിൽ നിന്നും ഇറങ്ങുവാൻ തുടങ്ങുമ്പോഴായിരുന്നു ബാഗിൽ നിന്നും പണം മോഷ്ടിക്കാൻ യുവതികൾ ശ്രമിച്ചത്. അഞ്ജലി ബഹളമുണ്ടാക്കിയതിനെതുടർന്ന് മോഷണശ്രമം നടത്തിയ തമിഴ്നാട് മീനാക്ഷിപുരം തിരുപ്പൂർ സെൽവരാജിന്റെ മകൾ
പവി (36),തിരുപ്പൂർ ഹൌസ് നമ്പർ 360 ൽ കറുപ്പയ്യയുടെ മകൾ
നന്ദിനി (24) എന്നിവരെ യാത്രക്കാരും മറ്റും ചേർന്ന് തടഞ്ഞുവച്ചു. തുടർന്ന് പന്തളം പോലീസിൽ അറിയിക്കുകയും, സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയും, പിന്നീട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ മൊഴിപ്രകാരം ഇവർക്കെതിരെ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഷണം നടത്താൻ ശ്രമിച്ച ഇവരിൽനിന്നും രണ്ട് ബാഗും 1000 രൂപയും പോലീസ് കണ്ടെടുത്തു.
പന്തളത്തിറങ്ങാൻ ബസ്സിന്റെ വാതിലിനരികിലെത്തിയപ്പോൾ, യുവതികളിൽ ഒരാൾ തോളിന് മുകളിലൂടെ കൈയിട്ട് കമ്പിയിൽ പിടിക്കുന്നത് പോലെ ചേർന്നുനിന്നു. പെട്ടെന്ന് തിരക്കുണ്ടാക്കിയപ്പോൾ സംശയം തോന്നിയ യുവതി കൈകൊണ്ട് ബാഗിൽ പരതി. ഈ സമയം മറ്റെ സ്ത്രീ ബാഗിൽ നിന്നും കൈവലിക്കുന്നത് കണ്ടു. ഞൊടിയിടയിൽ ബസ്സിൽ നിന്നും വാതിൽ തുറന്ന് പുറത്തിറങ്ങിയ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, യുവതി ബഹളം വയ്ക്കുകയായിരുന്നു. യാത്രക്കാരും മറ്റും ചേർന്ന് ഇരുവരെയും തടഞ്ഞുനിർത്തി പോലീസിൽ അറിയിച്ചു . ബാഗ് പരിശോധിച്ചപ്പോൾ ഒന്നും നഷ്ടമായിട്ടില്ല എന്ന് ബോധ്യപ്പെട്ടു, സിബ്ബ് തുറന്നു കിടക്കുന്ന നിലയിലായിരുന്നു.
സ്റ്റേഷനിലെത്തിച്ച നാടോടി സ്ത്രീകളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിൽ, ഇവർ ആലുവ കല്ലമ്പലം ഏറ്റുമാനൂർ പാമ്പാടി മാറാട് ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഇത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. കെഎസ്ആർടിസി ബസ്സുകളിൽ സഞ്ചരിച്ച് യാത്രികരുടെ പണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി എന്ന് വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി.