ബന്ധുവീട്ടിൽ കല്യാണസൽക്കാരത്തിന് പോയിട്ട് തിരികെയുള്ള യാത്രയ്ക്കിടെ15 കാരിക്ക് കൂട്ടുപോയയാൾ, ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടിയതിനു ഏനാത്ത് പോലീസിന്റെ പിടിയിലായി. ഏനാത്ത് വയലാ ചാമക്കാല വീട്ടിൽ
തമ്പി (63) യാണ് അറസ്റ്റിലായത്. കയ്യിൽ കയറിപ്പിടിക്കുകയും
അനാവശ്യരീതിയിൽ സ്പർശിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിന് കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ഏനാത്ത് പോലീസ് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച രാത്രി ഏട്ടരയ്ക്ക് കുട്ടിയുടെ മാതൃസഹോദരിയുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.തുടർന്ന് പ്രതിയെ വീട്ടിൽ നിന്നും പോലീസ് പിടികൂടി.
വയലായിൽ കല്യാണ ചടങ്ങിന് പോയി തിരികെ വരുമ്പോൾ കുട്ടിയെയും അമ്മയുടെ സഹോദരിയെയും വീട്ടിലേക്ക് കൊണ്ടാക്കാൻ വന്നതായിരുന്നു പ്രതി. ഒപ്പം നടക്കുന്നതിനിടെ കുട്ടിയുടെ നേർക്ക് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി കൂടെയുണ്ടായിരുന്ന വല്യമ്മയുടെ കയ്യിൽ പിടിച്ച് പിന്നീട് നടന്നു. ഇയാൾ ഉപദ്രവിക്കുമെന്ന് പേടിച്ചു ബഹളം വച്ചില്ല. പിന്നീട് സംഭവം സഹോദരിയെ വിളിച്ച് അറിയിക്കുകയും, ഏനാത്ത് പോലീസിനെ സമീപിക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉടനടി വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.