എട്ട് വയസ്സുകാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്. അയിരൂർ കാഞ്ഞേറ്റുകര വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസം ലിജു തോമസ് (32) ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞവർഷം മേയ് 29 ന് ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോയ ശേഷം കാഞ്ഞീറ്റുകരക്ക് സമീപത്തുളള കനാൽ പാലത്തിൽ വെച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
അന്ന് എസ് ഐ ആയിരുന്ന പി സുരേഷ് കുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടി. തുടർന്ന്, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് ഐ മുഹ്സിൻ മുഹമ്മദ് ആയിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
മാനഹാനിയുണ്ടാക്കിയതിന് ( 354, 354 ബി) 6 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷിച്ചപ്പോൾ, പോക്സോ വകുപ്പുകൾ 10, 9(എം ) പ്രകാരം 5 വർഷവും ഒരു ലക്ഷം രൂപയും ശിക്ഷിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസത്തെ അധികകഠിന തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.കോടതി നടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായി.
Home പോക്സോ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും