പത്തനംതിട്ട :മുൻവിരോധത്താൽ ദമ്പതികളെ മർദ്ദിച്ചവശനാക്കിയ പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കിഴക്കേക്കര കോളക്കാട്ട് വീട്ടിൽ സ്റ്റാലിൻ (35 ആണ് പിടിയിലായത്. ഇയാളുടെ മകളെ ളാഹ കാണിക്കാൻ കൊണ്ടുപോയ യുവാവ്, സ്വന്തം കൂട്ടുകാരനെ കൂടി ഒപ്പം കൂട്ടിയതിലുള്ള വിരോധം കാരണമാണ് പ്രതി ആക്രമിച്ചത്. സീതത്തോട് മൂന്നുകല്ല് തുമ്പമൺ തറയിൽ വീട്ടിൽ നിന്നും, ചിറ്റാർ കൂത്താട്ടുകുളം ജോർജ്ജ് ജേക്കബിന്റെ പുതുപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അനന്തു സുനീഷിനും ഭാര്യക്കുമാണ് സ്റ്റാലിന്റെ മർദ്ദനമേറ്റത്.
പ്രതിയുടെ മകളുമായി ളാഹ കാണാൻ പോയപ്പോൾ അനന്തു സുഹൃത്ത് ജിബിനെയും കൊണ്ടുപോയിരുന്നു. ഇതറിഞ്ഞ സ്റ്റാലിൻ, അനന്തുവിനെയും ഭാര്യയെയും ദേഹോപദ്രവം ഏൽപ്പിക്കാൻ ഉദ്ദേശിച്ച് ആറിന് രാവിലെ 10.15 ന് വീട്ടുമുറ്റത്ത് അതിക്രമിച്ചകയറി കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിതാഴെയിടുകയും അസഭ്യം പറയുകയും ചെയ്തു. ഇനിയാവർത്തിച്ചാൽ വച്ചേക്കില്ലെന്ന് ഭീഷണിയശേഷം അനന്തുവിന്റെ വലതുവാരിയെല്ലിലും തലയിലും വയറിനും ചവിട്ടുകയും ചെയ്തു. തുടർന്ന്, ചുടുകട്ട കൊണ്ട് വാരിയെല്ലിൽ ഇടിച്ചും, നടുവിന് ചവുട്ടിയും വേദനിപ്പിച്ചു.
സംഭവസമയം ഇയാളുടെ ഭാര്യ ചിറ്റാർ പോലീസ് സ്റ്റേഷനിൽ വിവരം വിളിച്ചുപറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി, ചീത്ത വിളിച്ചുകൊണ്ട് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് അടിവയറ്റിൽ ചവുട്ടി.
അനന്തുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ച വിവരമറിഞ്ഞ ചിറ്റാർ പോലീസ്, ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നിർദേശപ്രകാരം എസ് ഐ ബി അനിൽകുമാർ ആശുപത്രിയിലെത്തി മൊഴിരേഖപ്പെടുത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 7 ന് രാവിലെ പ്രതിയെ ചിറ്റാർ കൂത്താട്ടുകുളത്തുനിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ തുടർ നടപടികൾക്ക് ശേഷം അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയ പോലീസ്, പ്രതി ആക്രമിക്കാൻ ഉപയോഗിച്ച ചുടുകട്ട ബന്തവസ്സിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Home മുൻവിരോധം കാരണം ദമ്പതികളെ മർദ്ദിച്ച പ്രതിയെ പിടികൂടി