മണിപ്പൂർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ക്ഷമാപണം മാത്രമാകാതെ കർശന നടപടികളും ശാശ്വത സമാധാനവുമാണ് ആവശ്യമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലിത്ത. 27 ആമത് ഇലന്തൂർ സി. ടി. മത്തായി സ്മാരക പ്രഭാഷണം ഇലന്തൂർ വൈ. എം. സി. എ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പൊലിത്ത. മണിപ്പൂരിൽ നിന്ന് ഇപ്പോഴും കേൾക്കുന്നത് സംഘർഷങ്ങളുടെ വാർത്തകളാണ്. 19മാസങ്ങളായി ഇരു വിഭാഗങ്ങൾ തമ്മിൽ വംശീയ സംഘർഷം തുടരുന്നു. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. വീടുകൾ അഗ്നി ക്കിരയായി. ജനങ്ങളുടെ ബന്ധങ്ങളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ശ്വാശ്വത സമാധാനം സാധ്യമാകൂ. അതിനുള്ള നടപടികളാണ് ആവശ്യമെന്നും മാറുന്ന ലോകം, മാറുന്ന മാനവികത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്ന മെത്രാപ്പൊലിത്ത പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുകയെന്നാണ് മാനവികതയുടെ അടിസ്ഥാനം. തന്നെ പ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വക വെച്ചു കൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നിടത്താണ് മനുഷ്യത്വം രൂപമെടുക്കുന്നത്. സ്നേഹം എന്ന വികാരം ഇല്ലാതാകുന്ന കാലമാണിത്. സ്വാർത്ഥമായി ജീവിക്കാൻ മനുഷ്യൻ പഠിക്കുന്ന കാലം. മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം പോലും മറന്നു പോകുന്നു. പഴയ ജീവിത അന്തരീക്ഷങ്ങളിൽ മനുഷ്യർ തമ്മിലുള്ള സ്‌നേഹത്തിന്റെ ഊർജം ഉണ്ടായിരുന്നു. അടുത്ത വീടുകളിൽ നിന്ന് നീലവിളി കേട്ടാൽ ഓടി എത്തിയിരുന്ന, അവരുടെ വിശേഷങ്ങൾ കേട്ടിരുന്ന, സഹായങ്ങൾ ചെയ്തിരുന്ന മനുഷ്യരുടെ കാലം ഉണ്ടായിരുന്നു. ഇന്ന് അയൽവീടുകളിൽ താമസിക്കുന്നത് ആരാണെന്നു പോലും അറിയുന്നില്ല. വയനാട്ടിൽ മധുവിന്റെ അനുഭവം നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലെന്നാണ് മാനന്തവാടിയിലെ മാതനും ചൂണ്ടമ്മയും ഏൽക്കേണ്ടി വന്ന ക്രൂരതകൾ. ഉറക്കത്തിൽ മൂത്രം ഒഴിച്ചത്തിന്റെ പേരിൽ രണ്ടര വയസുകാരിക്ക് സംരക്ഷകരിൽ നിന്ന് ഏൽക്കേണ്ടി വന്ന പീഡനം മാനുഷികത നഷ്ടമാകുന്നതിന്റെ തെളിവാണെന്നും മെത്രാപ്പൊലിത്ത പറഞ്ഞു. സ്മാരക സമിതി പ്രസിഡന്റ് എം. ബി. സത്യൻ അ ദ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, വൈ. എം. സി എ പ്രസിഡന്റ് കെ. ജി. ശമുവൽ, സ്മാരക സമിതി പ്രസിഡന്റ് എം. ബി. സത്യൻ, സെക്രട്ടറി കെ. പി. രഘു കുമാർ, ട്രഷറർ കെ. എസ്. തോമസ് എന്നിവർ സംസാരിച്ചു. വൈ. എം. സി എ യിൽ സ്ഥാപിച്ച ഇലന്തൂർ സി. ടി. മത്തായിയുടെ ഫോട്ടോ മെത്രാപ്പൊലിത്ത അനാഛാദനം ചെയ്തു.
Home മണിപ്പൂർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ക്ഷമാപണം മാത്രമാകാതെ കർശന നടപടികളും ശാശ്വത സമാധാനവുമാണ് ആവശ്യമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലിത്ത.