വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതിക്ക് ശേഷം പൊലിസും എക്സൈസും ഡാൻസാഫ് സ്ക്വാഡും ഉണർന്ന് പ്രവർത്തിച്ചതോടെ പല കേന്ദ്രങ്ങളിൽ നിന്നും മയക്ക് മരുന്ന് വേട്ടയുടെ തുടർക്കഥകളാണ് വരുന്നത്. സംസ്ഥാനത്ത് അടുത്തകാലത്ത് നടന്ന നിരവധി കൊലപാതകങ്ങൾക്ക് കാരണം മയക്കുമരുന്ന് ഉപയോഗമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർഗോയിൽ പോലും കേരളത്തിലേക്ക് രാസലഹരി വന്നു കൊണ്ടിരിക്കയാണ്. ഇത് കേരളം ലഹരിയുടെ പറുദീസയായി മാറി എന്നാണ് കാണിക്കുന്നത്. ഇത്തരം മയക്കുമരുന്ന് കടത്ത് മുമ്പും അനുസ്യുതം ഇവിടെ നടന്നുവന്നെങ്കിൽ അതിന് കാരണക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടവർ ഉറക്കം നടിച്ചതിനാലാണ് എന്ന് വ്യക്തം.
കൊല്ലത്ത് 93 ഗ്രാം എംഡിഎം എയുമായി യുവാവ് പിടിയിലായത് ഇന്നലെയാണ്. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും വിമാനമാർഗ്ഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ ഇയാൾ വിൽപ്പനക്ക് കൊല്ലത്ത് എത്തിക്കുകയായിരുന്നു. കൊല്ലം ജില്ലയിൽ ലഹരി മരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് പിടിയിലായ ഷിജു. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
കരിപ്പൂരിൽ കാർഗോ വഴി വന്ന, അരക്കോടി രൂപ വിലയുള്ള 1.665 കിലോഗ്രാം എം ഡി എം എ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നെടിയിരുപ്പ് മുക്കൂട് മുള്ളൻ മടക്കൽ ആഷിഖ് (27) ൻ്റെ വീട്ടിൽ നിന്നാണ് ഇത് പിടികൂടിയത്. ആഷിഖിനെ മട്ടാഞ്ചേരിയിൽ 400 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത കേസിൽ രണ്ടു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇതൊക്കെ വ്യക്തമാക്കുന്നത് കേരളത്തിൽ വലിയൊരു വിഭാഗം യുവാക്കൾ ലഹരി വ്യാപാരത്തിലും മയക്ക് മരുന്നിന് അടിമകളുമായിരിക്കുന്നു എന്നാണ്. സർക്കാരും, ആത്മീയ പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാർട്ടികളും, സന്നദ്ധ സംഘടനകളും അടക്കം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ തലമുറകൾ മുഴുവൻ ശുന്യമായി പോകും.