മൊബൈൽ ടവറിൽ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ച കേസിൽ ആക്രി പെറുക്കുന്ന സ്ത്രീ ഉൾപ്പെടെ നാലുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി ആയാൽ പെട്ടി മേലെ നീലിത നല്ലൂർ മുടി കണ്ടത്ത് തേവർ വീട്ടിൽ മുത്ത് വീര പുത്തേവർ മകൾ കാമാത്ത (65), തെങ്കാശി വി കെപുത്തൂർ കിലകലങ്ങൽ പഞ്ചായത്ത് തെരുവ് തെക്ക് തെരുവ് വീട്ടിൽ മുരുകന്റെ ഭാര്യ ലക്ഷ്മി (55), തെങ്കാശി മർക്കാക്കുളം പി ഓയിൽ നടുത്തെരുവിൽ വീട്ടിൽ അരുണാതല പാണ്ഡ്യന്റെ മകൻ മരുത പാണ്ഡ്യൻ(44), തെങ്കാശി വി കെപുത്തൂർ കിലകലങ്ങൽ മേലെ തെരുവ് 3/161 മേലെ തെരുവ് വീട്ടിൽ ചെല്ലദുരൈയുടെ മകൻ സെന്തമിഴൻ(27) എന്നിവരാണ് പിടിയിലായത്.
റോയൽ കമാൻഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പെട്രോളിങ് പരിധിയിൽ വരുന്ന റാന്നി നെല്ലിക്കമൺ ഇൻഡസ് ടവർ ഷട്ടറിൽ നിന്നും ഈ മാസം 15ന് രാവിലെ പത്തരയ്ക്ക് ആക്രി സാധനങ്ങൾ പൊറുക്കുന്ന ഒന്നാംപ്രതി കാമാത്ത 15 ബാറ്ററികളും ഒരു കേബിളും മോഷ്ടിച്ചതായി കമ്പനിയുടെ സെക്യൂരിറ്റി ഓഫീസറായ കുമ്പഴ വേങ്ങനിൽക്കുന്നതിൽ ജോർജ് തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ആകെ 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
20 ന് മൊഴി രേഖപ്പെടുത്തി എസ് ഐ ആർ ശ്രീകുമാർ കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം മോഷ്ടാക്കളെപ്പറ്റിയുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു. തുടർന്ന് വൈകിട്ട് ആറുമണിയോടെ നെല്ലിക്കമൺ ഭാഗത്ത് സംശയകരമായ സാഹചര്യത്തിൽ തമിഴ്സ്ത്രീ കയ്യിൽ ചുവപ്പ് നിറത്തിലുള്ള കേബിളുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെതുടർന്ന് വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. പോലീസിനോട് പരസ്പര വിരുദ്ധമായ രീതിയിൽ മറുപടി നൽകിയ ഇവരെ കസ്റ്റഡിയിലെടുത്ത് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം രാത്രി സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു.
സ്ത്രീയുടെ കയ്യിലിരുന്ന എച്ച് ആർ എസ് ആർ ബോന്റോൻ കേബിൾ കണ്ട് അതിനെപ്പറ്റി ചോദ്യം ചെയ്തപ്പോൾ മോഷണം സംബന്ധിച്ച് സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. ഈമാസം 15 ന് റാന്നിയിൽ എത്തി മൊബൈൽ ടവറിന്റെ ചുവട്ടിൽ നിന്നും വയറിന്റെ അവശിഷ്ടങ്ങൾ പെറുക്കിയപ്പോൾ ടവർ റൂമിന്റെ ഷട്ടർ തുറന്നു കിടക്കുന്നതായി കണ്ടു. അതിനുള്ളിൽ കയറി നോക്കിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടെ കുറെ ബാറ്ററികൾ അടുക്കി വച്ചിരിക്കുന്നത് കണ്ടു. അവയിൽ 15 എണ്ണം എടുത്ത് ഷട്ടറിന് വെളിയിൽ വച്ചശേഷം, നാലെണ്ണം കോഴഞ്ചേരിയിൽ രണ്ടാംപ്രതി ലക്ഷ്മിയുടെ ആക്രിക്കടയിൽ കൊണ്ടുപോയി കൊടുത്തു. ലക്ഷ്മിയും കടയിലെ ജീവനക്കാരായ രണ്ടും മൂന്നും പ്രതികളും ചേർന്ന് ബാറ്ററി പൊട്ടിച്ചു. കിലോയ്ക്ക് 40 രൂപ വച്ച് സമ്മതിച്ചു. ബാക്കി 11 ബാറ്ററി കൂടിഉണ്ടെന്നും ടവറിന്റെ ഷട്ടറിനുള്ളിൽ ആരും കാണാതെ എടുത്തുവച്ചിട്ടുണ്ടെന്നും അറിയിച്ചപ്പോൾ അവർ കൂടി എടുത്തു കൊണ്ടുവന്നാൽ കിലോയ്ക്ക് 55 രൂപ വെച്ച് നൽകാമെന്ന് ലക്ഷ്മി വാക്കുകൊടുത്തു. തുടർന്ന് തിരികെ ഓട്ടോറിക്ഷയിൽ അവിടെ എത്തി 11 ബാറ്റുകളുമായി കടയിലെത്തിച്ചു നൽകുകയായിരുന്നു. ബാറ്ററികൾ നാലുപേരും ചേർന്ന് പ്ലാസ്റ്റിക് ചാക്കിലാക്കി ഒളിപ്പിച്ചുവച്ച ശേഷം ആരും അറിയാതിരിക്കാൻ വാട്ടർ ടാങ്കിന്റെ ആവശിഷ്ടങ്ങൾ ഇട്ടു മൂടുകയായിരുന്നെന്നും കാമാത്തയുടെ കുറ്റസമ്മതമൊഴിയിൽ പറയുന്നു.
വാക്കുകൊടുത്തത് പ്രകാരം കലോയ്ക്ക് 55 രൂപ വച്ച് കടഉടമയായ ലക്ഷ്മി കാമത്തയ്ക്ക് നൽകിയതായും പറഞ്ഞു. ഓട്ടോക്കൂലി ആയി ഡ്രൈവർക്ക് 600 രൂപയും നൽകി.തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇന്നലെ രാവിലെ 9 മണിക്ക് കടയിലെത്തി ബാറ്ററികൾ കണ്ടെടുത്തു. ലക്ഷ്മിയും കടയിലെ ജീവനക്കാരായ രണ്ടും മൂന്നും പ്രതികളും ഇവരെ തിരിച്ചറിഞ്ഞു. ലക്ഷ്മിയുടെയും ജോലിക്കാരുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് കൂടുതൽ ബാറ്ററികൾ ഒന്നാംപ്രതി മോഷ്ടിച്ചതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കട നടത്തുന്ന സ്ത്രീയും ജോലിക്കാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ രണ്ടു മുതൽ നാലു വരെ പ്രതികളാക്കുകയായിരുന്നു. പിന്നീട് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.റാന്നി പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കിയത്. സംഘത്തിൽ എസ് ഐമാരായ ശ്രീകുമാർ, കൃഷ്ണകുമാർ
എസ് സി പി ഓ അജാസ് ചാറുവേലിൽ,
സി പി ഓമാരായ ഗോകുൽ,മുബാറക് എന്നിവരാണ് ഉണ്ടായിരുന്നത്.
Home മൊബൈൽ ടവറിൽ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ച കേസിൽ ആക്രി പെറുക്കുന്ന സ്ത്രീ ഉൾപ്പെടെ നാലുപേർ പിടിയിൽ