തിരക്കേറിയ റോഡിൽ അമിതവേഗതയിലെത്തി കൊടും വളവിൽ സ്കൂട്ടറിനെ മറികടന്ന ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട വയോധികന് ദാരുണാന്ത്യം, ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. ഇന്നുച്ചയ്ക്ക് 12.15 ന് തിരക്കേറിയ തിരുവല്ല പൊടിയാടി റോഡിൽ പച്ചമണ്ണ് കയറ്റി
വന്ന ടിപ്പറാണ്, 70 കാരൻ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. സ്കൂട്ടർ യാത്രികൻ ആലപ്പുഴ ചെന്നിത്തല , തൃപെരുംതുറ സന്തോഷ് ഭവൻ വീട്ടിൽ സുരേന്ദ്രൻ (70)തൽക്ഷണം മരിച്ചു.
ടിപ്പർ ഡ്രൈവർ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പിൽ രമേശ് കുമാറി (45)നെ പുളിക്കീഴ് പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. പൊടിയാടി ഐ സി ഐ സി ഐ ബാങ്കിന് വടക്കുവശം വലിയവളവ് കഴിഞ്ഞ് അതേ ദിശയിൽ പോയ്ക്കൊണ്ടിരുന്ന സ്കൂട്ടറിനെ വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയ ടിപ്പർ വേഗം കുറയ്ക്കാതെ, മറികടക്കുമ്പോൾ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സുരേന്ദ്രൻ വാഹനവുമായി റോഡിൽ വീണു, തലയിലൂടെ ലോറിയുടെ പിന്നിലെ ഇടതുവശത്തെ ചക്രം കയറിയിറങ്ങി. ഹെൽമെറ്റ് പൊട്ടി തലതകർന്ന് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു.
തിരുവല്ല കടപ്ര വളഞ്ഞവട്ടം മണത്തറചിറയിൽ ഉമ്മൻ വർഗീസിന്റെ മൊഴിവാങ്ങി ഡ്രൈവർക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ കടയുടെ മുന്നിൽ റോഡിലായിരുന്നു അപകടം നടന്നത്. മൃതദേഹം തിരുവല്ല താലൂക് ആശുപത്രിയിലേക്ക് മാറ്റി, ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് നിന്നും പൊട്ടിച്ചിതറിയ ഹെൽമെറ്റും മറ്റും പോലീസ് ശേഖരിച്ചു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് വൈകിട്ട് 7 ന് രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
Home അമിതവേഗതയിലെത്തിയ ടിപ്പർ ലോറിയിടിച്ച് വയോധികൻ മരിച്ചു, ഡ്രൈവർ അറസ്റ്റിൽ