വീട്ടമ്മയ്ക്ക് നേരേ അതിക്രമം കാട്ടുകയും, മർദ്ദിക്കുകയും കമ്പുകൊണ്ട് ദേഹമാസകലം അടിക്കുകയും ചെയ്ത പ്രതിയെ ഏനാത്ത് പോലീസ് പിടികൂടി. കടമ്പനാട് തുവയൂർ തെക്ക് മാവേലികൊണത്ത് വടക്കേക്കര വീട്ടിൽ ശശിയുടെ ഭാര്യ ശൈലജ( 47)ക്കാണ്
ഇന്നലെ വൈകുന്നേരം 5 ന് വീടിന്റെ മുറ്റത്ത് വച്ച് മർദ്ദനമേറ്റത്. ബന്ധുവും അയൽവാസിയുമായ മോഹനവിലാസം വീട്ടിൽ മോഹനൻ നായരെ (63 ) ഏനാത്ത് പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.
വീടിനു മുന്നിലെ റോഡിന്റെ സമീപം വസ്തു അളക്കാൻ വന്നവർ പോയശേഷം, തനിക്കും വീട്ടുകാർക്കും വഴി നൽകുന്നില്ല എന്നും മറ്റും ആക്ഷേപിച്ചുകൊണ്ട് ഇയാൾ അസഭ്യം വിളിച്ചു. ഭർത്താവിനെ ചീത്ത വിളിക്കുന്നത് ശൈലജ ഫോണിൽ വീഡിയോ എടുത്ത പ്രകോപനത്താലാണ് അതിക്രമം കാട്ടിയതും ഉപദ്രവിച്ചതും.ഭർത്താവ് ഈസമയം വീട്ടിൽ ഇല്ലായിരുന്നു. ഫോണിൽ കയറിപ്പിടിച്ച ഇയാൾ,ഇവരുടെ ശരീരത്തോട് ചേർത്ത് പിടിച്ചുവലിക്കുകയും, നൈറ്റി വലിച്ചു കീറുകയും ചെയ്തു. പിന്നീട് നെഞ്ചത്ത് ഇടിക്കുകയും,തലമുടിക്ക് കുത്തിപ്പിടിച്ച് തള്ളി നിലത്തിട്ടശേഷം തറയിലിട്ട് വലിച്ചിഴതായും വയറ്റിലും മറ്റും ചവിട്ടിയതായും മൊഴിയിൽ പറയുന്നു. ഇടത് കൈയിൽ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു.നിലവിളിച്ചപ്പോൾ ഇയാളുടെ ഭാര്യ ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ കമ്പുകൊണ്ട് അവരെയും മർദിച്ചു.
തുടർന്ന്, ശൈലജയെ ചികിത്സക്കായി അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ ഏനാത്ത് പോലിസ് മൊഴി രേഖപ്പെടുത്തി. എസ് ഐ ആർ ശ്രീകുമാർ മോഹനൻ നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയെ ഉടനടി പോലീസ് പിടികൂടി, മെഡിക്കൽ പരിശോധന നടത്തിയ ശേഷം പോലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് നടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കി