Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മകരവിളക്കിന് വനം വകുപ്പ് ക്രമീകരണങ്ങളെല്ലാം ഒരുക്കി – മന്ത്രി എ.കെ.ശശീന്ദ്രൻ

തീർത്ഥാടകർക്ക് സുഗമമായ മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ മണ്ഡലപൂജയ്ക്ക് കുറ്റമറ്റ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്.
പരമ്പരാഗത കാനനപാതയിൽ ജനുവരി ഒന്നു വരെ മുക്കുഴി വഴി 1,40,534 പേരും സത്രം വഴി 86,980 പേരും തീർത്ഥാടനത്തിന് എത്തി.

അട്ടത്തോട് മുതൽ നീലിമല വരെയുള്ള തിരുവാഭരണ പാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. പമ്പയാറിനും ഞുണങ്ങാറിനും മുകളിലൂടെയുള്ള താൽക്കാലിക നടപ്പാതയുടെ നിർമ്മാണം ജനുവരി 12ന് അകം പൂർത്തിയാകും. പരമ്പരാഗത കാനനപാതയിൽ അഴുതക്കടവ്, കല്ലിടാംകുന്ന്, വള്ളിത്തോട്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിങ്ങനെ എട്ട് താവളങ്ങളിലായി ഇഡിസികൾ പ്രവർത്തിക്കുന്നു.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അഴുതക്കടവ് – പമ്പ, പമ്പ- സന്നിധാനം , സത്രം – സന്നിധാനം പാതകളിൽ ഇക്കോ ഗാർഡുകളെ വിന്യസിച്ചു. പരമ്പരാഗത കാനനപാതയിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തി. സന്നിധാനതും പമ്പയിൽ നിന്നുമായി 109 കാട്ടുപന്നികളെ മാറ്റി. സത്രം – ഉപ്പുപാറ പാതയിൽ തൽസമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. പമ്പയിലും സന്നിധാനത്തും പുല്ലുമേട്ടിലും എലിഫൻറ് സ്ക്വാഡിനെ വിന്യസിച്ചു. എല്ലാ താവളങ്ങളിലും താൽക്കാലിക സൗരോർജവേലികൾ സ്ഥാപിച്ചു. പരമ്പരാഗത ട്രെക്ക് റൂട്ടുകളിൽ പട്രോളിങ് കാര്യക്ഷമമായി നടത്തിവരുന്നു. കനനപാതയിൽ അധികമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ വിന്യസിച്ചു.

Advertisement

പുല്ലുമേട്ടിൽ പോലീസിന് തൽക്കാലിക വയർലെസ് റിപ്പീറ്റ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകി. തീർത്ഥാടകർക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിന് പുല്ലുമേട്ടിൽ ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസിയുടെ സേവന കേന്ദ്രവും പ്രവർത്തിക്കുന്നു.

മകരവിളക്ക് ദിവസം മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിൽ വനം വകുപ്പ് സജ്ജീകരണങ്ങൾ ഒരുക്കും. വനം – പോലീസ് സേനകൾ സംയുക്തമായി നാലാംമൈൽ – പുല്ലുമേട് പാതയിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. വാട്ടർ അതോറിറ്റി കുടിവെള്ള സൗകര്യം ഒരുക്കും. പുല്ലുമേട്ടിലെ മകരജ്യോതി വ്യൂ പോയിന്റിന് ചുറ്റും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക ബാരിക്കേഡ് നിർമ്മിക്കും. മതിയായ വെളിച്ചസൗകര്യവും ഉറപ്പാക്കും. മകരജ്യോതി ദർശനത്തിന് ശേഷം പുല്ലുമേട്ടിൽ നിന്ന് കാൽനടയായി വരുന്ന ആളുകൾക്ക് നാലാംമൈലിൽ നിന്ന് വള്ളക്കടവിലേക്കും പുറത്തേക്കും കെഎസ്ആർടിസി ബസ് സർവീസ് ഒരുക്കും.
പുല്ലുമേട്ടിൽ അഗ്നിശമനസേന, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ സേവനവും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഫീൽഡ് ഡയറക്ടർ പി. പി. പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, റാന്നി ഡി എഫ് ഒ പി. കെ. ജയകുമാർ ശർമ, കോട്ടയം ഡി എഫ് ഒ എൻ. രാജേഷ്, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, വനം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇ. പി. സജീവൻ, പോലീസ് സ്പെഷ്യൽ ഓഫീസർ ജോസി ചെറിയാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement