മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും.
തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് നിലവിലുള്ള മേൽശാന്തി പി എൻ മഹേഷ് നടതുറക്കും. പുതിയ മേൽശാന്തിമാരായ ശക്തികുളങ്ങര എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലും ഒളവണ്ണ വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും.
16 മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. പുലർച്ചെ മൂന്ന് മുതൽ പകൽ ഒന്നു വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. മണ്ഡലപൂജ ഡിസംബർ 26 ന് ആണ്. മകരവിളക്കിന് ഡിസംബർ 30 ന് വൈകിട്ട് 5ന് നടതുറക്കും. മകരവിളക്ക് ജനുവരി 14 ന് ആണ്. എഴുപതിനായിരം പേർക്ക് വെർച്ചൽ ക്യൂ ബുക്കിങ് വഴിയും പതിനായിരം പേർക്ക് എൻട്രി പോയിൻ്റ് ബുക്കിങ് വഴിയും പ്രവേശനം ലഭിക്കും.
പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. നിലയ്ക്കലിൽ എണ്ണായിരം പേർക്ക് വിരിവെക്കാം. പമ്പ, രാമമൂർത്തി മണ്ഡപത്തിന് സമീപം എന്നിവിടങ്ങളിലും വിരിവെക്കാൻ സൗകര്യം ഉണ്ട്.