വീഡിയോ കാളിലൂടെ അന്ദേരി പോലീസെന്നും, സി ബി ഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ തട്ടിയകേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. പൂജപ്പുര ജില്ലാ ജയിലിലെത്തി കോയിപ്രം പോലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ ഇവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്തതുമാണ്. കേസിൽ ഒന്നാം പ്രതി പാലക്കാട് ഒറ്റപ്പാലം വരോട് കുളമുള്ളിൽ വീട്ടിൽ സൽമാനുൽ ഫാരിസ്(25), മൂന്നാം പ്രതി കോഴിക്കോട് കൊടുവള്ളി കൊല്ലാർകുടി മുസ്ലിം പള്ളിക്ക് സമീപം കാട്ടുപൊയ്കയിൽ വീട്ടിൽ മുഹമ്മദ് ഷാഫി(30) എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ് (20)പോലീസിന്റെ പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തിൽ വീട്ടിൽ നിന്നാണ് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
തടിയൂർ സ്വദേശിയുടെ പണമാണ് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരിൽ നിന്നും പരസ്യങ്ങളും ഭീഷണിയും അയക്കപ്പെട്ടിട്ടുണ്ടെന്നും, നരേഷ് ഗോയൽ എന്നയാൾ ഈ ആധാർ കാർഡ് ഉപയോഗിച്ച് 6 കോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കാളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണിയിൽ ഭയന്നുപോയ ഇദ്ദേഹം പെരിങ്ങനാടുള്ള സർവീസ് സഹകരണബാങ്കിലെ അക്കൗണ്ടിൽ നിന്ന് പ്രതികളുടെ കോൽക്കൊത്ത ഹാറ്റിഭാഗൻ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ടിലേക്ക് 2024 ഒക്ടോബർ 10 ന് 7,50,111 രൂപ അയച്ചുകൊടുത്തു. തുടർന്ന് 15 ന്, കൊടുമൺ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികളുടെ ഗുജറാത്ത് വാഡോദര ഐ സി ഐ സി ഐ ബാങ്കിലേക്ക് 30,11,158 രൂപയും തട്ടിപ്പുകാർ മാറ്റിയെടുക്കുകയായിരുന്നു. ആകെ 37,61,269 രൂപയാണ് പ്രതികൾ വീഡിയോ കാൾ വഴി തട്ടിച്ചെടുത്തത്.
തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിൻ ജോൺ, സി പി ഓമാരായ
അരുൺകുമാർ, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.