പത്തനംതിട്ട : വയോധികയുടെ 2 പവൻ്റെ മാല കഴുത്തിൽ നിന്നും പൊട്ടിച്ചോടിയ, മോഷണം കവർച്ച ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവിനെ കൂടൽ പോലീസ് ഉടനടി പിടികൂടി.
കൂടൽ കഞ്ചോട് പുത്തൻപുര കിഴക്കേതിൽ മേരിക്കുട്ടി മാത്യു(76) വിന്റെ മാലയാണ് മോഷ്ടാവ് കവർന്നത്. മുമ്പും മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള കലഞ്ഞൂർ കഞ്ചോട് സ്വദേശി അനൂപാണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30 ന് കുളിക്കാൻ വെള്ളം തിളപ്പിച്ചെടുത്ത് അടുക്കളവാതിലിലൂടെ മേരിക്കുട്ടി പുറത്തേക്കിറങ്ങുമ്പോഴാണ് അയൽവാസിയായ പുത്തൻ വീട്ടിൽ എസ് അനൂപ് (22) എത്തി മാല പറിച്ചോടിയത്. മാലയ്ക്ക് 1,40,000 രൂപ വിലവരും.
ഇടതു ചെള്ളയ്ക്ക് അടിച്ചശേഷമായിരുന്നു മാല പൊട്ടിച്ചത്. പിടിവലിക്കിടയിൽ തിളച്ച വെള്ളം ഇവരുടെ കൈകാലുകളിലും ദേഹത്തും വീണു പൊള്ളലേറ്റു. മാല പൊട്ടിച്ചെടുത്തപ്പോൾ കഴുത്തിന്റെ ഇടതുവശത്ത് മോഷ്ടാവിന്റെ നഖം കൊണ്ട് മുറിയുകയും ചെയ്തു. പ്രതിയുടെ ദേഹത്തും ചൂടുവെള്ളം വീണു പൊള്ളലുണ്ടായി. വീട്ടമ്മയുടെ നിലവിളി കേട്ട് ഭർത്താവ് ഇറങ്ങിവന്നു. അയൽവാസികളും നാട്ടുകാരും ഓടിക്കൂടി. പൊള്ളലേറ്റതിനാലും കഴുത്തിൽ മുറിവ് ഉണ്ടായതിനാലും പത്തനാപുരത്തെ ഗവണ്മെന്റ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.
തുടർന്ന്, വയോധികയുടെ മൊഴി ഇന്നലെ രാവിലെ എ എസ് ഐ ജിജി കുമാരി രേഖപ്പെടുത്തി, കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ ആർ അനിൽ കുമാറാണ് കേസെടുത്തത്. പിന്നീട് നടത്തിയ തെരച്ചിലിൽ മോഷ്ടാവിനെ ഇന്നലെ ത്തന്നെ കഞ്ചോട് നിന്നും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനും മറ്റ് നടപടികൾക്കും ശേഷം രാത്രി 8.10 ന് അറസ്റ്റ് രേഖപ്പെടുത്തി. കൂടൽ പോലീസ് ഇൻസ്‌പെക്ടർ സുധീറിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. കവർച്ച, മോഷണം, കഞ്ചാവ് കടത്തൽ സ്ത്രീകളെ അപമാനിക്കൽ ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ്. കൂടൽ, അടൂർ, ഏനാത്ത്, പുനലൂർ പോലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്ക് നിലവിൽ ക്രിമിനൽ കേസുകളുള്ളത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ ആർ അനിൽ കുമാർ, സി പി ഓമാരായ പ്രവീൺ, ടെന്നിസൺ എന്നിവരും ഉണ്ടായിരുന്നു.
Home വയോധികയുടെ മാലപറിച്ചുകടന്ന സ്ഥിരംമോഷ്ടാവ് പിടിയിൽ