പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം, ദേഹോപദ്രവം, ഫോട്ടോ പ്രചരിപ്പിച്ചു, സ്വർണവും പണവും അപഹരിച്ചു : യുവാവ് പിടിയിൽ
പത്തനംതിട്ട : സൗഹൃദം സ്ഥാപിച്ചശേഷം വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു പ്രലോഭിപ്പിച്ച് ബൈക്കിൽ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പത്തനംതിട്ട പോലീസ് പിടികൂടി. ചെന്നീർക്കര പ്രക്കാനം കൈതവന ജംഗ്ഷനിൽ കല്ലേത്ത് വീട്ടിൽ കെ അജിത്ത് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ്, വാട്സാപ്പിൽ സ്ഥിരമായി സന്ദേശങ്ങൾ അയച്ച് അടുപ്പത്തിലായി. തുടർന്ന്, അശ്ലീലവീഡിയോകൾ അയക്കട്ടെ എന്ന് ചോദിച്ച് നിർബന്ധിച്ചു. മാർച്ചിൽ ഫൈനൽ പരീക്ഷ കഴിഞ്ഞ സമയത്ത് ഒരു ദിവസം ഉച്ചയോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി, പെൺകുട്ടിയെ ബൈക്കിൽ നിർബന്ധിച്ചു കയറ്റി കോഴഞ്ചേരി നാലുമണിക്കാറ്റ് എന്ന സ്ഥലത്ത് എത്തിച്ചു.
തുടർന്ന് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് ഫോട്ടോ എടുക്കുകയും ചെയ്ത പ്രതി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ കവിളുകളിൽ അടിക്കുകയും, പിടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ഫോട്ടോ മോർഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി, നാലരപവൻ തൂക്കം വരുന്ന മൂന്ന് സ്വർണമാലകളും, 15000 രൂപയും ഭയപ്പെടുത്തി അപഹരിച്ചു. കൂടാതെ,കുട്ടിയുടെ മോർഫ് ചെയ്ത ഫോട്ടോ സെപ്റ്റംബർ 24 നും 25 നും ഷെയർ ചാറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന്, ബന്ധുവിന്റെ സാന്നിധ്യത്തിൽ പത്തനംതിട്ട പോലീസ് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി, കേസ് രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, മാനഹാനിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ, ഐ ടി വകുപ്പ് എന്നിവ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തത്. തുടർന്ന് വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതിനെ തുടർന്ന്, ഇന്ന് പുലർച്ചെ ഇയാളെ പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കൂറ്റം സമ്മതിച്ചു. തുടർന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോണും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്പെക്ടർ ഡി ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.