ചുട്ടിപ്പാറ സി പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജിലെ നാലാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു എ സജീവ് (22 ) താഴെവെട്ടിപ്രത്തെ ഹോസ്റ്റലിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇടത്താവളത്തിന് സമീപമുള്ള എൻ എസ് എസ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും 15 ന് വൈകിട്ട് 5 മണിക്ക് താഴേക്ക് ചാടി ഗുരുതരമായ പരിക്ക് പറ്റി മരണപ്പെടുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം, 6.45 ന് റെഫർ ചെയ്തു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 9 ഓടെ മരണപ്പെടുകയാണുണ്ടായത്.
പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്‌ദ്ധർ, പോലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സി സി ടി വി യുടെ ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് ബന്ധവസ്സിലെടുത്തു. അമ്മുവിന്റെ മുറിയിൽ നിന്നും നോട്ട് ബുക്ക്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തു. ബുക്കിൽ പോലീസ് പിടിയിലായവരുടെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടർന്നാൽ നിയമനടപടികൾക്ക് നിർബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ അമ്മുവിന്റെ പിതാവ് കോളേജ് പ്രിൻസിപ്പലിന് അയച്ച പരാതിയും,കോളേജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു. ആരോപണവിധേയർക്ക് ലഭിച്ച മെമ്മോയും, അവയ്ക്ക് അവർ നൽകിയ മറുപടികളും, കോളേജ് അധികൃതർക്ക് അമ്മു ഒപ്പിട്ടുനൽകിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസിക പീഡനവും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അമ്മു അതിൽ പറയുന്നുണ്ട്.
സഹപാഠികളുടെ മാനസിക പീഡനം മരണകാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെതുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സഹപാഠികളായ കൊല്ലം പത്തനാപുരം കുണ്ടയം , കൊഴുവക്കാട് വടക്കേതിൽ അലീന ദിലീപ് ( 22), കോട്ടയം വാഴപ്പള്ളി
തുരുത്തി തകിടിയേൽ ഹൗസിൽ എ ടി ആഷിത (22), കോട്ടയം അയർക്കുന്നം, കൊങ്ങാട്ടൂർ
വാലുമേൽ കുന്നേൽ വീട്ടിൽ അജ്ഞന മധു ( 22) എന്നിവരാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 6 മണിക്ക് ഇവരുടെ വീടുകളിൽ നിന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.അന്വേഷണത്തിൽ മരണപ്പെട്ട അമ്മുവിനെ നിരന്തരമായി പിൻതുടർന്ന് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി വെളിവായി. തുടർന്ന്, കേസിന്റെ വകുപ്പ് മാറ്റി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു. പെൺകുട്ടികളെ അടുത്തമാസം 5 വരെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.