Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കുമായെത്തി തിരുവല്ലയിൽ മോഷണശ്രമം നടത്തിയ സംഘത്തെ പിടികൂടി

പത്തനംതിട്ട : മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവർ സംഘത്തെ തിരുവല്ല പോലീസ് സംഘം പിടികൂടി കോട്ടയം പോലീസിന് കൈമാറി. കഴിഞ്ഞദിവസം രാത്രി പെരുന്തുരുത്തിയിൽ ഒരു ഫർണിഷിങ് ഷോപ്പിനോട് ചേർന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതായുള്ള വിവരം തിരുവല്ല പോലീസിൽ ലഭിച്ചതുപ്രകാരം,രാത്രികാലപട്രോളിംഗ് സംഘം പെട്ടെന്നുതന്നെ സ്ഥലത്തെത്തി. പൂട്ടുപൊളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കടയിലെ ജീവനക്കാരൻഓടിയെത്തിയപ്പോഴേക്കും മോഷണസംഘത്തിലെ രണ്ടുപേർ ഓടി രക്ഷപെട്ടു, ഒരാളെ പിടികൂടി തടഞ്ഞുവച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അഭിജിത്(21), പന്തളം കടയ്ക്കാട് പണ്ടാരത്തിൽ തെക്കെപ്പാറ വീട്ടിൽ ജിഷ്ണു (19), കൗമാരക്കാരൻ (17) എന്നിവരെയാണ് പിടികൂടിയത്. എറണാകുളം ഈസ്റ്റ്‌ പോലീസ് രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞശേഷം ഈയിടെയാണ് അഭിജിത് പുറത്തിറങ്ങിയത്. പന്തളത്തും പരിസരപ്രദേശങ്ങളിലും ‘ബ്ലാക്ക് മാൻ ‘ മോഡൽ മോഷണപരമ്പര നടത്തി ജനങ്ങളെ ഭയചകിതരാക്കി ഉറക്കം കെടുത്തിയ കേസിൽ ഒന്നാം പ്രതിയുമാണ്. 17 കാരനും അഭിജിത് പ്രതിയായ ഈ മോഷണ കവർച്ചാ പരമ്പര കേസുകളിൽ ഉൾപ്പെട്ടിരുന്നു. ഇയാൾ മുമ്പ് മൊബൈൽ മോഷണത്തിന് തിരുവല്ല പോലീസെടുത്ത കേസിലും ഉൾപ്പെട്ടു. ജിഷ്ണു പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
ഇവർ മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്ന ബൈക്ക് കുറച്ച് അപ്പുറത്തായി മാറ്റിവച്ചിരുന്നു. രക്ഷപ്പെട്ട് കടക്കാൻ വേണ്ടി ആ ഭാഗത്തേക്കാണ് മോഷ്ടാക്കൾ ഓടിയത്. പോലീസ് പിന്നാലെ ഓടി, ചതുപ്പുനിലവും കടന്നുപാഞ്ഞ മോഷ്ടാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ശ്രമകരമായാണ് ഇവരെ പോലീസ് കീഴടക്കിയത്. മൂവരെയും പിന്നീട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ കഥ ചുരുളഴിഞ്ഞത്.
കോട്ടയത്തുനിന്നും മോഷ്ടിച്ചതായിരുന്നു ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ഇനത്തിൽപ്പെട്ട മോട്ടോർ സൈക്കിൾ.
വിശദമായി പരിശോധിച്ചപ്പോൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകളിൽ ഓരോ അക്കം ചുരണ്ടി മാറ്റിയ നിലയിലായിരുന്നു. കോട്ടയത്തുനിന്നും വന്ന വഴിക്ക് തിരുവല്ലയിൽ മോഷണ ശ്രമം നടത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ സംഘം കോട്ടയത്ത് ഇറങ്ങി, ബൈക്ക് മോഷ്ടിച്ചശേഷം തിരുവല്ലക്ക് കടക്കുകയായിരുന്നു. മൂന്ന് ട്രെയിൻ ടിക്കറ്റുകളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. പിന്നീട്, കോട്ടയം ഈസ്റ്റ്‌ പോലീസിനെ അറിയിച്ചതിനെ തുടർന്ന്, അവിടെനിന്നെത്തിയ പോലീസിന് മൂവരെയും തിരുവല്ല പോലീസ് കൈമാറി. പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിലാണ് നടപടികൾ കൈക്കൊണ്ടത്. എ എസ് ഐ ബിനുകുമാർ, സി പി ഓമാരായ സന്തോഷ്‌ കുമാർ, വിനോദ് മുരളി, ശ്യാം എസ് പണിക്കർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement