Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാപോലീസ്.

പത്തനംതിട്ട : അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാപോലീസ്. ശബരിമല ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നത് നിർബന്ധമാണ്. സ്പോട് ബുക്കിങ് 10000 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചില ദിവസങ്ങളിൽ അതിൽ കൂടുതൽ ആളുകൾ എത്തുന്നുണ്ട്. നിലവിലെ വെർച്വൽ ക്യൂ ബുക്കിങ് പരിധിയായ 70000 ൽ മുഴുവൻ ആളുകളും വരുന്നില്ല എന്നതിനാൽ സ്പോട് ബുക്കിങ് പരിധിയിലധികമായി വരുന്ന ഭക്തർക്കും നിലവിൽ തടസ്സമില്ലാതെ ദർശനം നടത്താൻ സാധിക്കുന്നുണ്ട്. ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് ഉച്ചക്ക് ഒരു മണിവരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 36,828 ആണ്, ഇതിൽ ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 7546 ആണ്. നവംബർ 15 മുതൽ ഇന്ന് ഉച്ചക്ക് ഒന്നുവരെ ആകെ ദർശനം നടത്തിയത് 11,51,571 പേരാണ്. 15 മുതൽ ഇതുവരെ, ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 2,03,260 ആണ്. ഇത് സൂചിപ്പിക്കുന്നത് സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിക്കുന്നതായാണ്. ഇത് ആകെയുള്ള കണക്കിനെ ബാധിക്കുന്നുണ്ട്. അനാവശ്യ തിരക്ക് ഉണ്ടാവുന്നതിനും ഇത്തരത്തിൽ ഭക്തർ എത്തുന്നത് ഇടയാക്കുന്നു. അതിനാൽ, കൃത്യമായ സമയം പാലിച്ച് ദർശനത്തിനായി ഭക്തർ എത്തുന്നത് ഉറപ്പാക്കിയാൽ സുഗമമായും, യാതൊരു ബുദ്ധിമുട്ട് ഇല്ലാതെയും, തിരക്കൊഴിവാക്കിയും അയ്യപ്പദർശനം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് ജില്ലാപോലീസ് വിലയിരുത്തുന്നു. സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത് പാലിക്കാൻ കഴിയുമെന്നും, ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഒരുപരിധിവരെ ബുക്കിങ്ങിന്റെ സമയക്രമം പാലിക്കാൻ സാധിക്കുമെന്നുമാണ് ജില്ലാ പോലീസിന്റെ വിലയിരുത്തൽ.

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർ ചെയ്യേണ്ട കാര്യങ്ങൾ :

    മല കയറുമ്പോള്‍ പത്തു മിനിറ്റ് നടത്തത്തിനു ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കുക.
   സന്നിധാനത്തിലെത്താന്‍ പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ വഴി ഉപയോഗിക്കുക.
    പതിനെട്ടാംപടിയില്‍ എത്താന്‍ ക്വൂ പാലിക്കുക.
   മടക്കയാത്രക്കായി നടപ്പന്തല്‍ മേല്‍പ്പാലം‍ ഉപയോഗിക്കുക.
   പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനപാതയിൽ മലമൂത്രവിസര്‍ജനത്തിന് ബയോ ടോയ്‌ലെറ്റുകൾ ഉപയോഗിക്കേണ്ടതാണ്. 
    പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് തിരക്കിന്റെ സ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കുക.
    ഡോളി ഉപയോഗിക്കുമ്പോള്‍ ദേവസ്വം കൗണ്ടറില്‍ മാത്രം തുക നല്‍കി രസീത് സൂക്ഷിക്കുക.     
   സുരക്ഷാപരിശോധനകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ സ്വയം പരിശോധനകള്‍ക്ക് വിധേയരാവുക.       
   ഏതു സഹായത്തിനും പോലീസിനെ സമീപിക്കുക., പോലീസിന്റെ ടോൾ ഫ്രീ നമ്പരായ 14432 ൽ വിളിക്കാവുന്നതാണ്. 
   സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കുക,
    ലൈസന്‍സുള്ള കടകളില്‍ നിന്നു മാത്രം ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുക,.
    പമ്പയും സന്നിധാനവും മല കയറുന്ന വഴിയും വൃത്തിയായി സൂക്ഷിക്കുക.
     അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.
     മാലിന്യങ്ങള്‍ വെയ്സ്റ്റു ബോക്സുകളില്‍ മാത്രം നിക്ഷേപിക്കുക.
   .ഓക്സിജന്‍ പാര്‍ലറുകളിലെയും മെഡിക്കല്‍ സെന്ററുകളിലെയും സൗകര്യങ്ങള്‍ ആവശ്യാനുസരണം പ്രയോജനപ്പെടുത്തുക.
    തിരക്കുള്ള സമയങ്ങളിൽ,  മണികണ്ഠനയ്യപ്പൻമാരുടെയും കൊച്ചുമാളികപ്പുറങ്ങളുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ ബാന്റുകൾ പമ്പ കണ്ട്രോൾ റൂമിൽ നിന്നും ലഭ്യമാക്കി കൈകളിൽ ധരിക്കുക.
    കൂട്ടംതെറ്റിപ്പോകുന്നവര്‍ പോലീസ് എയ്ഡ് പോസ്റ്റുകളുടെ സഹായം തേടുക.
    പണം, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. 
   മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പമ്പ / സന്നിധാനം പോലീസ് സ്റ്റേഷനുകളുമായി അടിയന്തിരമായി ബന്ധപ്പെടുക.

ചെയ്യരുതാത്തത് :

Advertisement

  സോപാനത്തും പരിസരത്തും കൊടിമരത്തിന്റെ ഭാഗങ്ങളിലും മൊബൈല്‍ ഫോണുകള്‍  ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിരോധിച്ചിട്ടുള്ളതാണ്. 
   പമ്പ, സന്നിധാനം, കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലിക്കരുത്.
    മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
    ക്വൂ ചാടിക്കടക്കാന്‍ ശ്രമിക്കരുത്.
    ക്വൂവില്‍ നില്‍ക്കുമ്പോള്‍ തിരക്കു കൂട്ടരുത്.
     ആയുധങ്ങളോ സ്ഫോടനവസ്തുക്കളോ കൈവശംവയ്ക്കരുത്.
    അനധികൃത കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാതിരിക്കുക.
    വെളിസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക.
   സേവനങ്ങള്‍ക്ക് അധികതുക നല്‍കാതിരിക്കുക.
    സഹായങ്ങള്‍ക്ക് പോലീസിന്റെ സഹായം തേടാന്‍ മടിക്കരുത്.
    മലിന്യങ്ങള്‍ വെയ്സ്റ്റ് ബിന്നിലല്ലാതെ മറ്റൊരിടത്തും വലിച്ചെറിയാതിരിക്കുക.
     പതിനെട്ടാംപടിയില്‍ തേങ്ങയുടയ്ക്കരുത്.
     പതിനെട്ടാംപടിയുടെ ഇരുവശത്തുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തും തേങ്ങയുടയ്ക്കരുത്.
    പതിനെട്ടാംപടിയില്‍ മുട്ടുകുത്തി കയറാതിരിക്കുക.
    നടപ്പന്തല്‍ മേല്പാലം അല്ലാതെ മറ്റൊരു വഴിയും മടക്കയാത്രയ്ക്ക് തെരഞ്ഞെടുക്കരുത്.
    സന്നിധാനത്തെ തിരുമുറ്റത്തോ തന്ത്രിനടയിലോ വിശ്രമിക്കാതിരിക്കുക.
    വിരിവയ്ക്കാനുള്ള സ്ഥലങ്ങളായ നടപ്പന്തലും താഴത്തെ തിരുമുറ്റവും നടപ്പാതയായി ഉപയോഗിക്കാതിരിക്കുക 

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement