പുല്ലാട്: വള്ളിക്കാലായിൽ അജയകുമാർ വല്യുഴത്തിലിൻ്റെ നേതൃത്വത്തിൽ നടന്ന കരനെല്ല് കൃഷിയുടെ കൊയ്ത്തുൽസവം കോയിപ്രം പഞ്ചായത്ത് പ്രസിഡൻറ് പി. സുജാത ഉദ്ഘാടനം ചെയ്തു.
കാൽ നൂറ്റാണ്ടായി കാടുപിടിച്ചു കിടന്ന കരഭൂമിയിൽ ഔഷധ ഗുണമുള്ള നൂറുമേനി നെല്ലാണ് വിളയിച്ചത്.
വള്ളിക്കാല ജങ്ഷന് സമീപം തയ്യാറാക്കിയ കൃഷിയിടത്തിൽ 20 അടി നീളവും 40 അടി വീതിയുമുള്ള യേശുദേവന്റെ പൂർണ്ണരൂപം വിവിധ നിറത്തിലുള്ള നെൽച്ചെടികൾ കൊണ്ട് രൂപം കൊടുത്തിരുന്നു. ധാരാളം ആളുകൾ ചെടിയിൽ തീർത്ത യേശുദേവന്റെ രൂപം കാണുവാനായി ദിവസവും ഇവിടെ എത്തിയിരുന്നു.
ജപ്പാൻ വയലറ്റ് എന്ന നെല്ലിനമാണ് ഇതിനായി ഉപയോഗിച്ചത്. അഖിൽ ആറന്മുളയാണ് യേശുദേവൻ്റെ രൂപം നെൽച്ചെടികളാൽ രൂപപ്പെടുത്തിയെടുത്തത്.
കാടുപിടിച്ചു കിടന്ന സ്ഥലം കൃഷിയോഗ്യമാക്കി
കഴിഞ്ഞ നവംബറിൽ കാൽ നൂറ്റാണ്ടായി കാടുപിടിച്ചു കിടന്ന ഒരേക്കർ പുരയിടം രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ടാണ് നെല്ല് വിതയ്ക്കാനായി തയ്യാറാക്കിയെടുത്തത്. നെൽകൃഷിയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പ്രമുഖ നെൽ കർഷകൻ സുനിൽകുമാർ ആറന്മുളയാണ് കൃഷിയിൽ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകിയത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതുമായ 15 തരത്തിൽ ഔഷധഗുണങ്ങൾ ഉള്ള നെൽവിത്തുകളാണ് ഇവിടെ വിതച്ചത്. മണിപ്പൂർ, ആസാം, ബംഗാൾ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് നെൽകൃഷിക്ക് ആവശ്യമായ 85 കിലോ വിത്ത് ശേഖരിച്ചത്. പഴയകാല ഞവര, കറുത്തയരി, കൊടുകണ്ണി, രക്തശാലി, തമിഴ്നാടിന്റെ പച്ചരി, ഗുജറാത്തിന്റെ നാസർബത്ത് തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്. നെൽകൃഷിക്ക് സാധാരണയായി വെള്ളം ധാരാളം ആവശ്യമാണ്. ഇവിടെ കരനെൽ കൃഷി ഒരു പരീക്ഷണശാല കൂടിയായിരുന്നു. മഴ കുറവുള്ളപ്പോൾ വേനലിൽ എങ്ങനെ കൃഷി ചെയ്യാം എന്നു കൂടിയാണ് ഇവിടെ പരീക്ഷിച്ചത്. സ്പ്രിംഗ്ലർ ഉപയോഗിച്ച് ആഴ്ചയിൽ ഒരു ദിവസമാണ് നെൽചെടികൾ നനച്ചത്. വിവിധയിനങ്ങൾ 10 ദിവസത്തെ ഇടവേളകളിലായിട്ടാണ് പരമ്പരാഗത രീതിയിൽ വിത്തിട്ടത്. കലപ്പ കൊണ്ട് നിലം പൂട്ടുന്നതുപോലെ പൂട്ടിയിട്ട് വിത്തെറിഞ്ഞാണ് നെല്ല് കിളിപ്പിച്ചത്. 90 മുതൽ 145 ദിവസംകൊണ്ട് വിളവെടുക്കുന്ന ഇനങ്ങളാണ് എല്ലാം. ഒരുപോലെ നെല്ല് കൊയ്തെടുക്കുന്നതിന് വേണ്ടിയാണ് വിത്തിടുന്നതിൽ ഇടവേളകൾ വേണ്ടിവന്നത്. നെല്ല് കതിരിടുന്നതിന് മുമ്പ് ആഴ്ചയിൽ രണ്ട് പ്രാവശ്യം വീതം നനച്ചിരുന്നു. നാടൻ പശുവിന്റെ ചാണകപ്പൊടിയും കൊന്നയിലയും വട്ടയിലയും കൂടി മിശ്രിതമാക്കി 45 ദിവസം സൂക്ഷിച്ചതിന് ശേഷമാണ് വളമായിട്ട് ഉപയോഗിച്ചത്. തികച്ചും ജൈവ രീതിയിലുള്ള കൃഷി രീതികളാണ് ഇവിടെ അവലംബിച്ചത്. പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യുമ്പോൾ ലഭിക്കുന്ന വിളവു തന്നെയാണ് ഇവിടെയും ലഭിച്ചത്. 2007-ൽ പാറപ്പുറത്ത് മണ്ണിട്ട് അതിൽ നെല്ല് വിളയിച്ചെടുക്കുന്നതിലും അജയകുമാർ വിജയിച്ചിരുന്നു.