ജില്ലയിൽ സമഗ്രമായ വികസനമാണ് നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയുടെ സ്വപ്ന പദ്ധതി അന്താരാഷ്ട്ര നിലവാരത്തോടെയുള്ള സ്റ്റേഡിയം നവംബറിൽ പൂർത്തികരിക്കും. നവംബർ ഒന്നിന് ജില്ലയെ അതിദരിദ്രരില്ലാത്തതായി പ്രഖ്യാപിക്കും.
സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം മേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ഇടത്താവളത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ വകുപ്പുകളിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനമാണ് മേളയിലൂടെ അവതരിപ്പിച്ചത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പവലിയനിൽ യു.എച്ച്.ഐ.ഡി കാര്‍ഡുകളടക്കം സൗജന്യമായി ലഭ്യമാക്കി. കാർഡിലൂടെ വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ കമ്പ്യൂട്ടര്‍ അധിഷ്ഠിത നെറ്റ് വര്‍ക്ക് വഴി സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നതിനാല്‍ കൃത്യമായ ചികിത്സ ഉറപ്പു വരുത്താനാകുമെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ല, കോന്നി, റാന്നി, അടൂർ, തിരുവല്ല ആശുപത്രികളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാകും. ആരോഗ്യ മേഖലയയ്ക്ക് പുറമെ
അടിസ്ഥാന സൗകര്യത്തിലും വികസനം സാധ്യമായി.
ഗോത്ര മേഖലയ്ക്കും ശബരിമല തീർഥാടകർക്കുമായി നിലയ്ക്കലിൽ പുതിയ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും. ജില്ലയിൽ ഐ ടി പാർക്കിനായുള്ള നടപടി പുരോഗതിയിലാണ്.
പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷനായി. പത്തനംതിട്ടയിൽ ജനകീയ ആഘോഷമായി എന്റെ കേരളം പ്രദർശന മേള മാറിയെന്ന് എം.എൽ.എ പറഞ്ഞു. സ്റ്റാളുകൾ ആകർഷണീയമായി. മാതൃഭാഷയെ സ്നേഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം, ഇടുക്കി ഡാമിന്റെ വിർച്വൽ റിയാലിറ്റി അനുഭവം, സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രവർത്തനം ഉൾപ്പടെ എല്ലാ വകുപ്പിന്റെയും സ്റ്റാളുകൾ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനം ആഗ്രഹിച്ച വികസനം ജില്ലയിൽ സാധ്യമായെന്നു ആശംസ അറിയിച്ച് കെ യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ഒമ്പതു വർഷത്തിനുള്ളിൽ ജില്ലയുടെ വികസന സ്വപ്നം യാഥാർത്ഥ്യമായി. കോന്നി മെഡിക്കൽ കോളജ് ഉൾപ്പെടെ നിർമിച്ചു. എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യവികസനം സാധ്യമായെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ,
പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, നഗരസഭാംഗം എസ്. ഷൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ, അഡീഷണൽ എസ് പി ആർ. ബിനു,
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. ടി. ജോൺ, എഡിഎം ബി. ജ്യോതി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.