വീട്ടുമുറ്റത്തിരുന്ന 96000 രൂപ വിലയുള്ള മോട്ടോർ സൈക്കിൾ മോഷ്ടിച്ച്, പല ഭാഗങ്ങളായി രണ്ട് കടകളിൽ വിറ്റ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചവിട്ടുവേലിൽ പെരുമ്പായിക്കോട് പള്ളിപ്പുറം കദളിക്കാല വീട്ടിൽ നിന്നും റാന്നി പഴവങ്ങാടി മക്കപ്പുഴ പനവേലിക്കുഴി രേഷ്മഭവനിൽ വീട്ടിൽ താമസം അനീഷ് കെ ദിവാകരൻ(39) ആണ് പിടിയിലായത്. നവംബർ 27ന് പുലർച്ചെ, ചേത്തക്കൽ മക്കപ്പുഴ പനവേലിക്കുഴി ഓലിക്കൽ വീട്ടിൽ മോഹൻദാസിന്റെ അമ്മ കുഞ്ഞമ്മ താമസിക്കുന്ന വീടിന്റെ മുറ്റത്ത് വച്ചിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചു കടന്നത്.
പിന്നീട് മോഷ്ടാവ് ബൈക്ക് കോട്ടയം ബോട്ട് ജെട്ടിക്ക് സമയമുള്ള ഷറഫിന്റെ ആക്രിക്കടയിലും, കോട്ടയം കൈപ്പുഴയിലെ എ കെ എസ് ട്രേഡേഴ്സ് എന്ന പേരിൽ തമിഴ്നാട് സ്വദേശി സുരേഷ് നടത്തുന്ന കടയിലും പാർട്ടുകൾ അഴിച്ചുമാറ്റി വിൽക്കുകയായിരുന്നു. മോഹൻദാസിന്റെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച റാന്നി പോലീസ്, സ്ഥലത്തേയും സമീപപ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. തുടർന്ന് പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെ, ഇന്നലെ രാത്രി 9 ന് പെരുമ്പുഴയിൽ സംശയകരമായി തോന്നുംവിധംഅലഞ്ഞുതിരിഞ്ഞുനടക്കുന്ന നിലയിൽ അനീഷിനെ കണ്ടെത്തുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയത്. തുടർന്ന്, കസ്റ്റഡിയിലെടുത്തു, ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. ദേഹപരിശോധനയിൽ ഒരു വാഹനത്തിന്റെ ചേസിസ് നമ്പർ പതിച്ച ഇരുമ്പ് പ്ലേറ്റ് കണ്ടെത്തി. ഇതെപ്പറ്റി ചോദിച്ചപ്പോൾ, താൻ മെക്കാനിക് ആണെന്നും മറ്റൊരു വാഹനത്തിൽ വയ്ക്കുന്നതിനു സൂക്ഷിച്ചുവച്ചതാണെന്നും പറഞ്ഞു.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മണർകാട് നിന്നും മോഷ്ടിച്ച സ്കൂട്ടറിന്റെതാണ് ഇതെന്ന് ബോധ്യപ്പെട്ടു. സ്കൂട്ടറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റി പലയിടങ്ങളിൽ വിറ്റശേഷം, ഇത് മറ്റൊരു വാഹനത്തിൽ വയ്ക്കാൻ കരുതിയതാണെന്നും വെളിപ്പെടുത്തി.ഇതിന് മണർകാട് പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പിന്നീട് റാന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇരുമ്പ് പ്ലേറ്റ് പോലീസ് ബന്തവസിലെടുത്തു. പിന്നീട് പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ, മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ സൈക്കിളിന്റെ ഭാഗങ്ങൾ ഇവ മോഷ്ടാവ് വിറ്റ കടകളിൽ നിന്നും കണ്ടെത്തിയിട്ടുള്ളതുമാണ്. ഇന്നലെ രാത്രി 10.40 ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നിർദേശപ്രകാരം, എസ് ഐ സുരേഷ് കുമാർ, എസ് സി പി ഓ സതീഷ് കുമാർ, സി പി ഓമാരായ മുബാറക്, അരവിന്ദ്, ഗോകുൽ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Home ബൈക്ക് മോഷ്ടിച്ച് പലഭാഗങ്ങളായി വിറ്റു, പ്രതി പിടിയിൽ