കടയുടെ മുന്നിൽ വച്ചിരുന്ന ഹോണ്ട ഡിയോ സ്കൂട്ടർ മോഷ്ടിച്ചുകടന്ന കുട്ടികള്ളന്മാരെ വിദഗ്ദ്ധമായി വലയിലാക്കി പന്തളം പോലീസ്. പന്തളം മങ്ങാരം പുത്തലേത്ത് വീട്ടിൽ നിധിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് ഈമാസം എട്ടിനു ഉച്ചയ്ക്കുശേഷം മൂന്നോടെ രണ്ട് കൗമാരക്കാർ മുട്ടാറെ കടയുടെ മുൻവശത്തുനിന്നും മോഷ്ടിച്ചത്. 40,000 രൂപ വിലയുള്ള സ്കൂട്ടർ തന്ത്രപരമായി കുട്ടി മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോകുയായിരുന്നു
എട്ടിനു തന്നെ നിധിൻ പന്തളം പോലീസിൽ വിവരമറിയിച്ചു, എസ് സി പി ഓ വൈ ജയൻ മൊഴി രേഖപ്പെടുത്തി. എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി സിസിടിവികളും ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയ പോലീസ്, മെഴുവേലിയിലുള്ള കൃത്യത്തിൽ ഉൾപ്പെട്ട രണ്ടാമൻ്റെ വീട്ടിൽ ഒളിച്ചു താമസിക്കുന്നതിനിടെ 10 ന് രാത്രി 12 ഓടെ തന്ത്രപരമായി ഇരുവരെയും കുടുക്കുകയായിരുന്നു. ഇവർക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു വിശദമായ മൊഴി രേഖപ്പെടുത്തി. പിന്നീട് സാക്ഷികളെ കാണിച്ചുതിരിച്ചറിഞ്ഞു.
വാഹനത്തിന്റെ മുൻവശത്തെ നമ്പർപ്ലേറ്റ് ഇളക്കിമാറ്റി രൂപമാറ്റം വരുത്തുകയും, പിന്നിലെ നമ്പർ പ്ലേറ്റിൽ നിന്നും നമ്പറിന്റെ ഒരക്കം മായ്ച്ചു കളയുകയും ചെയ്തതായി പോലീസ് കണ്ടെത്തി. വാഹനത്തിൽ പലയിടങ്ങളിൽ കറങ്ങിനടക്കുകയായിരുന്നെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിന് ശേഷം പന്തളം സ്വദേശിയായ കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. ചന്ദനപ്പള്ളിയിലെ വെള്ളപ്പാറയിലെ ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിൽ വാഹനം പിന്നീട് പോലീസ് കണ്ടെത്തി.
11 ന് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ വിവരങ്ങൾ അറിയിച്ചു.
പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി അതിവേഗം മോഷ്ടാക്കളെ കുടുക്കിയത്. എസ് ഐ അനീഷ് ഏബ്രഹാം, എസ് സി പി ഓ എസ് അൻവർഷ എന്നിവരുടെ അന്വേഷണ മികവിലാണ് ഇവർ പിടിയിലായത്. ജെ ജെ ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി.