കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാൾ സ്വദേശിയെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. കൂച്ച് ബിഹാർ ദിബാരി ചോട്ടഹാൽ ബോക്സി ഗഞ്ച് പി ഓയിൽ ദിബാരി ബോട്ടിഡാംഗ അരുൺ ബർമൻ(34) ആണ് ഇന്നലെ രാത്രി 10.15 ന് കുരമ്പാല പുത്തൻകാവ് ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും, ജോലി ചെയ്യൂന്ന ഇടങ്ങളും കേന്ദ്രീകരിച്ച് ഡാൻസാഫിന്റെയും ലോക്കൽ പോലീസിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നിരന്തര പരിശോധനകൾ നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി നടത്തിയ സംയുക്ത റെയ്ഡിലാണ് അതിഥി തൊഴിലാളി പിടിയിലായത്. ഇയാളിൽ നിന്നും 125 ഗ്രാമോളം കഞ്ചാവ് പിടികൂടി. നാട്ടിൽ പോയിവന്നപ്പോൾ എത്തിച്ചതാണ് കഞ്ചാവ്, അതിഥി തൊഴിലാളികൾക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും, പന്തളം പോലീസ് ഇൻസ്പെക്ടർ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി പൊതിഞ്ഞ് കൈലിയുടെ മടിക്കുത്തിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നീക്കം. റെയ്‌ഡ് നടത്തിയ സംഘത്തിൽ ഡാൻസാഫ് ടീമും, പന്തളം എസ് ഐ അനീഷ് ഏബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ജില്ലയിൽ ഇത്തരം പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കുരമ്പാല സർവീസ് സഹകരണ ബാങ്കിന് സമീപമുള്ള ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ ഇയാൾ കൈലുമുണ്ടും അരക്കൈ ഷർട്ടും ധരിച്ച ഗേറ്റ് തുറന്ന് പുറത്തേക്ക് വരുന്നത് കണ്ടു പോലീസ് തടഞ്ഞു പിടിക്കുകയായിരുന്നു. പോലീസിനെ കണ്ട് ഓടിപ്പോകാൻ ഇയാൾ ശ്രമിച്ചു. സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് കൈലിയുടെ മടിക്കുത്തിൽ പ്ലാസ്റ്റിക് കവറിൽ മൂന്ന് പൊതികളിലായി കഞ്ചാവ് കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.30 ന് അറസ്റ്റ് രേഖപ്പെടുത്തി. പന്തളം പോലീസ് സ്റ്റേഷനിലെ സിപിഓ മാരായ കൃഷ്ണലാൽ, അരുൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Home കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പോലീസ് പിടിയിൽ