ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദ്ദിക്കുകയും, തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട വെട്ടിപ്പുറം പേട്ട മൂപ്പനാർ വീട്ടിൽ സലിം മുഹമ്മദ്
മീര (56)ക്കാണ് യുവാക്കളുടെ ക്രൂരമർദ്ദനം ഏറ്റത്. ഇന്നലെ വൈകിട്ട് ഏഴോടെ പേട്ടയിലെ സലിമിന്റെ വീടിന് സമയം വെച്ചാണ് സംഭവം. പത്തനംതിട്ട വെട്ടിപ്പുറം പേട്ട പുതുപ്പറമ്പിൽ വീട്ടിൽ ആഷിക് റഹീം(19), അഫ്സൽ റഹീം(20) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ അമ്മ, സലീമിന്റെ ഉടമസ്ഥതയിലുള്ള എം ബി വി ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പരിശീലനം നടത്തിയിരുന്നു. ഇതിനായി അടച്ചതിന്റെ ബാക്കി ഫീസ് ചോദിച്ചതിലും , ഫീസ് ചോദിച്ച് വീഡിയോ കോൾ ചെയ്തതിലും പ്രകോപിതരായാണ് യുവാക്കൾ സലീമിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി നഞ്ചക്ക് കൊണ്ട് തലയിലും ശരീരാമാസകലവും മാരകമായി മർദ്ദിച്ചത്. മർദ്ദനമേറ്റ് താഴെ വീണ സലിമിന്റെ മുകളിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ചപ്പോൾ, സലീമിന്റെ ഭാര്യ, ആഷിക്കിന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അഫ്സൽ അവരെ കയറി പിടിക്കുകയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തു. വീണുകിടന്ന സലിമിനെ ഇരുമ്പിൽ പൊതിഞ്ഞ ആയുധം കൊണ്ട് പ്രതികൾ ദേഹമാസകലം ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവേശിപ്പിക്കപ്പെട്ട സലീമിന്റെ മൊഴി, എസ് സി പി ഓ. ശ്രീകാന്ത് രേഖപ്പെടുത്തി, എസ് ഐ തോമസ് ഉമ്മൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെത്തി പോലീസ് സംഘം തെളിവുകൾ ശേഖരിച്ചു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ഇന്ന് തൈക്കാവിൽ വച്ച് ഇവരെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. രണ്ടാംപ്രതി അഫ്സൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽമുമ്പ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെതേണ്ടതായും മറ്റുമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
